മനാമ: (gcc.truevisionnews.com) റെസിഡൻഷ്യൽ ഏരിയകളിൽ അടിയന്തരമായി തെരുവുവിളക്കുകൾ സ്ഥാപിക്കാനുള്ള നിർദേശവുമായി മുനിസിപ്പൽ കൗൺസിലർമാർ. ഈസ്റ്റ് ഹിദ്ദിൽ കഴിഞ്ഞ ദിവസമുണ്ടായ സൈക്കിൾ അപകടത്തെത്തുടർന്നാണ് നിർദേശം.
തെരുവുകളിൽ വെളിച്ചത്തിന്റെ അപര്യാപ്തത അപകട സാധ്യതയുണ്ടാക്കുമെന്നും കാൽനടക്കാരുടെ ജീവന് ഭീഷണിയാണെന്നും മുന്നറിയിപ്പ് നൽകിയുമാണ് കൗൺസിലർമാർ നിർദേശം പുറപ്പെടുവിച്ചത്.
ഞായറാഴ്ച രാത്രി പള്ളിയിലെ നമസ്കാരം കഴിഞ്ഞ് സൈക്കിളിൽ മടങ്ങുകയായിരുന്ന മലയാളികളായ രണ്ട് വിദ്യാർഥികളെ കാറിടിക്കുകയും ഒരാൾ മരിക്കുകയും ചെയ്തിരുന്നു. കൊല്ലം മുഖത്തല സ്വദേശി മുഹമ്മദ് സഊദ് (14)ആണ് മരിച്ചത്.
സഹയാത്രികൻ ഇപ്പോഴും ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ തുടരുകയാണ്. ബഹ്റൈനിലെ നഗരവികസനം വേഗത്തിൽ പുരോഗമിക്കുമ്പോഴും അടിസ്ഥാന വികസനങ്ങൾ നടപ്പാക്കുന്നതിലും തെരുവുവിളക്കുകൾ സ്ഥാപിക്കുന്നതിലും നടപടികൾ വേഗത്തിലല്ലായെന്ന് ഹിദ്ദിനെ പ്രതിനിധീകരിക്കുന്ന കൗൺസിലർ മുഹമ്മദ് അൽ മേഖാവി പറഞ്ഞു.
ഹിദ്ദിലെ പല റെസിഡൻസി ഏരിയകളിൽ ഇപ്പോഴും തെരുവുവിളക്കുകളുടെ അഭാവമുണ്ട്. ഇത് പ്രദേശത്തുള്ളവർക്ക് ഗുരുതര സുരക്ഷ പ്രശ്നങ്ങളുണ്ടാക്കുമെന്നും അടിയന്തര നടപടികൾ സ്വീകരിച്ചില്ലെങ്കിൽ അപകടങ്ങൾ വീണ്ടും ആവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇത് ഹിദ്ദിലെ മാത്രം പ്രശ്നമല്ലെന്നും ബഹ്റൈനിലെമ്പാടുമുള്ള ജനങ്ങളെ ബാധിക്കുന്ന പ്രശ്നമാണെന്നും, തെരുവിളക്കുകൾ ഒരു ആഡംബരമല്ല മറിച്ച് അത് പൊതുസുരക്ഷക്ക് അത്യാവശ്യമുള്ള കാര്യമാണെന്നും കൗൺസിൽ ചെയർമാൻ അബ്ദുൽ അസീസ് അൽ നാർ പറഞ്ഞു.
അടിയന്തര നിർദേശം കൗൺസിൽ ഏകകണ്ഠമായി അംഗീകരിക്കുകയും മുനിസിപ്പാലിറ്റി കാര്യ, കൃഷി മന്ത്രി വഈൽ അൽ മുബാറക്കിനും വൈദ്യുതി, ജലകാര്യ മന്ത്രി യാസർ ഹുമൈദാനും, തൊഴിൽ മന്ത്രി ഇബ്രാഹിം അൽ ഹവാജിനും അവലോകനത്തിനായി അയക്കാൻ റഫർ ചെയ്യുകയും ചെയ്തു.
#Malayali #student #dies #hit #vehicle #Streetlights #installed #residentialareas