റിയാദ്: (gcc.truevisionnews.com) ദക്ഷിണ സൗദിയിലെ ബീഷക്ക് സമീപം റാക്കിയയിൽ മലയാളി യുവാവ് വെടിയേറ്റ് മരിച്ചു. കാസർകോട് ബന്തടുക്ക കരിവേടകം എനിയാടി സ്വദേശി കുംബകോട് മൻസിലിൽ എ.എം. ബഷീർ (42) ആണ് മരിച്ചത്.ശനിയാഴ്ച രാത്രിയാണ് സംഭവം. താമസസസ്ഥലത്തിന് സമീപം സ്വന്തം വാഹനം കഴുകുന്നതിനിടെ മറ്റൊരു വാഹനത്തിലെത്തിയ ആക്രമി സംഘം വെടിയുതിർക്കുകയായിരുന്നു എന്നാണ് വിവരം.
ശബ്ദം കേട്ട് സഹതാമസക്കാർ വന്ന് നോക്കുമ്പോൾ വാഹനത്തിനുള്ളിൽ രക്തത്തിൽ കുളിച്ച് കിടക്കുന്നതാണ് കണ്ടത്. ആശുപത്രിയിലേക്കുള്ള വഴിമധ്യേ മരിച്ചു . ആരാണ് വെടിവെച്ചെതന്ന് അറിവായിട്ടില്ല. സമീപത്തെ സിസി ടിവി ദൃശ്യങ്ങളിൽ ഒരു കാർ വന്ന് നിൽക്കുന്നത് കാണുന്നുണ്ട്. പൊലീസ് അന്വേഷണം ആരംഭിച്ചു.
13 വർഷമായി ബീഷയിൽ ജോലി ചെയ്യുന്ന ബഷീർ ഹൗസ് ഡ്രൈവർ വിസയിലാണ്. സംഭവത്തിന് അൽപം മുമ്പ് തൊട്ടടുത്തെ സൂഖിൽനിന്ന് ഭക്ഷണം വാങ്ങി താമസസ്ഥലത്തേക്ക് പോകുന്നത് കണ്ടവരുണ്ട്. മൃതദേഹം ബീഷയിലെ കിങ് അബ്ദുല്ല ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
മരണാനന്തര നിയമനടപടികൾ പൂർത്തീകരിക്കാൻ ബീഷ കെ.എം.സി.സി പ്രസിഡൻറും ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് വെൽഫെയർ കമ്മിറ്റി അംഗവുമായ ഹംസ കണ്ണൂർ രംഗത്തുണ്ട്.അസൈനാർ മുഹമ്മദ് ആണ് പിതാവ്. മാതാവ്: മറിയുമ്മ മുഹമ്മദ്. ഭാര്യ: നസ്റിൻ ബീഗം. മക്കൾ: മറിയം ഹല, മുഹമ്മദ് ബിലാൽ.
Kasaragod native shot dead Saudi Arabia