ദുബൈ: ദുബൈയില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വിവാഹ അവധി നല്‍കുന്നതുമായി ബന്ധപ്പെട്ട് ഉത്തരവിട്ട് യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം. വിവാഹ അവധി നല്‍കുന്നത് സംബന്ധിച്ച ഡിക്രി നമ്പര്‍ (31)2025 ആണ് കഴിഞ്ഞ ദിവസം ശൈഖ് മുഹമ്മദ് പുറപ്പെടുവിച്ചത്.
ദുബൈ ഭരണകൂടം പ്രഖ്യാപിച്ച പുതിയ നിയമപ്രകാരം, സർക്കാർ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന എമിറാത്തി ജീവനക്കാർക്കും പ്രത്യേക വികസന മേഖലകളും ഫ്രീ സോണുകളുമായി ബന്ധപ്പെട്ട അധികാര സ്ഥാപനങ്ങളിലുമുള്ള സ്വദേശി ജീവനക്കാർക്കും ഈ നിയമം ബാധകമാകും.
ഇതിൽ ദുബൈ ഇന്‍റര്‍നാഷണൽ ഫിനാൻഷ്യൽ സെന്‍ററും (DIFC)ഉൾപ്പെടുന്നു. ഇതോടെ, ജുഡീഷ്യൽ അധികാരത്തിലുള്ള എമിറാത്തി അംഗങ്ങളും, ദുബൈയിലെ സൈനിക വിഭാഗത്തിൽ ജോലി ചെയ്യുന്ന സ്വദേശി ജീവനക്കാരും ഈ നിയമത്തിന്‍റെ പരിധിയിലാകും. എന്നാൽ, സൈനിക പരിശീലനത്തിലിരിക്കുന്ന കേഡറ്റുകൾക്ക് ഈ നിയമം ബാധകമല്ല.
സർക്കാർ മേഖലയിൽ ജോലി ചെയ്യുന്ന എമിറാത്തി ജീവനക്കാർക്ക് 10 പ്രവൃത്തി ദിവസങ്ങളോളം പൂർണവേതനത്തിൽ വിവാഹാവധി ലഭിക്കുമെന്ന് പുതിയ ഫെഡറൽ ഉത്തരവ് വ്യക്തമാക്കുന്നു. ഈ വിവാഹാവധി, ജീവനക്കാർക്ക് അവരുടെ തൊഴിൽ സ്ഥലത്തെ മാനവ വിഭവശേഷി നിയമപ്രകാരം ലഭ്യമായ മറ്റ് അവധികളുമായി സംയോജിപ്പിക്കാനും അനുവാദം നൽകിയിട്ടുണ്ട്.
പ്രത്യേക നിബന്ധനകൾ
- ജീവനക്കാരന്‍റെയോ ജീവനക്കാരിയുടെയോ (ഭര്‍ത്താവ്/ഭാര്യ) എമിറാത്തി ആയിരിക്കണം.
- ജീവനക്കാരന്‍/ ജീവനക്കാരി പ്രൊബേഷന്‍ കാലയളവ് പൂര്‍ത്തിയാക്കിയിരിക്കണം.
- യുഎഇയിലെ ബന്ധപ്പെട്ട അതോറിറ്റി വിവാഹ കരാര്‍ അറ്റസ്റ്റ് ചെയ്യണം.
- 2024 ഡിസംബര്‍ 31ന് ശേഷം വിവാഹ കരാര്‍ രജിസ്റ്റര്‍ ചെയ്തവരായിരിക്കണം.
- വിവാഹ അവധി കാലയളവില്‍ ജീവനക്കാർക്ക് അവരുടെ മുഴുവൻ ശമ്പളവും (gross salary), മാനവ വിഭവശേഷി നിയമത്തിൽ വിശദമാക്കുന്ന എല്ലാ അലവൻസുകളും സാമ്പത്തിക ആനുകൂല്യങ്ങളും ലഭിക്കുമെന്ന് പുതിയ ഉത്തരവിൽ വ്യക്തമാക്കുന്നു. വിവാഹ കരാര്‍ പൂര്‍ത്തിയാക്കിയ തീയതിയിൽ നിന്നും ഒരു വർഷത്തിനുള്ളിൽ, ഈ അവധി തുടർച്ചയായോ ഇടവേളകളിലായോ ഉപയോഗിക്കാൻ ജീവനക്കാർക്ക് അവസരമുണ്ടാകും.
Sheikh Mohammed issues order granting 10 days of marriage leave to employees in Dubai