ജിദ്ദ : രാജ്യത്ത് വ്യക്തികളുടെ വിവരങ്ങളും ഡാറ്റയും സംരക്ഷിക്കുന്നതിനുള്ള നിയമം ആറു മാസത്തിനുള്ളിൽ പ്രാബല്യത്തിലാകും. വിവിധ സേവനങ്ങളുടെ ഭാഗമായി ശേഖരിക്കുന്ന ഡാറ്റകൾ കൈമാറ്റം ചെയ്യുന്നതിന് കടുത്ത നിയന്ത്രണമുണ്ടാവും.
ദുരുപയോഗത്തിനെതിരെ ശിക്ഷ നടപടിയും പുതിയ നിയമം ഉറപ്പു വരുത്തും. കമ്പനികളും സ്ഥാപനങ്ങളും വിവിധ സേവനങ്ങൾക്കായി വ്യക്തിഗത വിവരങ്ങൾ ശേഖരിച്ചാൽ അത് മറ്റുള്ളവരുമായി പങ്കുവെക്കാൻ പാടില്ല.
വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും ബാധകമാകുന്ന നിയമത്തിന് സൗദി മന്ത്രിസഭ നേരത്തെ അംഗീകാരം നൽകിയിരുന്നു. ലോകത്തുടനീളം ഏറ്റവും കൂടുതൽ ദുരുപയോഗപ്പെടുത്തുന്നതാണ് വ്യക്തികളുടെ ഡേറ്റ. ഡിജിറ്റൽ മേഖലയിലും മാർക്കറ്റിങ്ങിനുമടക്കം ഇവ ഉപയോഗപ്പെടുത്താറുണ്ട്.
ഗൂഗ്ൾ ഷീറ്റിലൂടെയും വാട്സ്ആപ്പിലൂടെയുമെല്ലാം ശേഖരിക്കുന്ന വ്യക്തികളുടെ വിവരങ്ങൾക്ക് കമ്പനികൾക്കും വ്യക്തികൾക്കും ഉത്തരവാദിത്തമുണ്ടായിരിക്കും. വ്യക്തികളുടെ അനുമതിയില്ലാതെ അവരുടെ അഭിരുചികളും മറ്റും അടിസ്ഥാനമാക്കി കമ്പനികൾ സേവനം ചെയ്യാറുമുണ്ട്.
വലിയ ദുരുപയോഗത്തിന് സാധ്യതയുള്ള ഈ മേഖലയെ നിയമവിധേയമാക്കുകയാണ് സൗദി. എന്താവശ്യത്തിനാണോ വ്യക്തികളുടെ ഡേറ്റ ശേഖരിച്ചത്, ആ ആവശ്യത്തിനും കാലാവധിക്കും ശേഷം ഡേറ്റ നശിപ്പിച്ചു കളയണം.അനധികൃതമായി ശേഖരിച്ചുവെക്കുന്നതും പങ്കുവെക്കുന്നതും ഗുരുതര കുറ്റമായിരിക്കും. ആറു മാസത്തിനകം സൗദിയിൽ നിയമം നടപ്പാകും.
ഇതോടെ സ്ഥാപനങ്ങൾക്ക് ഇതു സംബന്ധിച്ച നിർദേശം നൽകും. സൗദി അതോറിറ്റി ഫോർ ഡേറ്റ ആൻഡ് ആർട്ടിഫിഷ്യൽ ഇൻറലിജൻസ് എന്ന സർക്കാർ സംവിധാനമാണ് ഇത് പരിശോധിക്കുക. കേസുകളിലും മറ്റും ഗുണമാകുന്നതു കൂടിയാണ് നിയമം.
വ്യക്തി നൽകിയ വിവരങ്ങൾ പിൻവലിക്കാൻ വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും അനുമതിയുണ്ടാകും. ഇതിനു ശേഷം വിവരങ്ങൾ ശേഖരിച്ചുവെച്ചാൽ ശിക്ഷയും പിഴയും നടപടികളും നേരിടേണ്ടി വരും. സൗദി രാജാവിെൻറയും കിരീടാവകാശിയുടെയും നിർദേശപ്രകാരം കൂടിയാണ് നിയമം പ്രാബല്യത്തിലാകുന്നത്.",
The Personal Information Protection Act will come into force immediately