#Kozhikode #Kaafir Screenshot #DYFI #Ribesh Ramakrishnan #Jithin Bhaskar #Cyber Crime
കോഴിക്കോട്: ( https://truevisionnews.com/) വടകര കാഫിർ സ്‌ക്രീൻഷോട്ട് നിർമാണക്കേസിൽ ഡിവൈഎഫ്ഐ നേതാവ് റിബേഷ് രാമകൃഷ്ണന്റെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് അന്വേഷണ സംഘം അദ്ദേഹത്തിന് നോട്ടീസ് നൽകിയിട്ടുണ്ട്. കേസിൽ നേരത്തെ മുൻകൂർ ജാമ്യം ലഭിച്ചതിനാൽ നടപടികൾ പൂർത്തിയാക്കി റിബേഷിനെ അറസ്റ്റ രേഖപ്പെടുത്തി വിട്ടയക്കും.
ഇതോടെ കേസിൽ അറസ്റ്റിലാകുന്ന പ്രതികളുടെ എണ്ണം മൂന്നായി ഉയരും. വിവാദമായ സ്ക്രീൻഷോട്ട് വ്യാജമായി നിർമിച്ച് ആദ്യം പ്രചരിപ്പിച്ചത് ജിതിൻ ഭാസ്കറാണെന്ന് അന്വേഷണ സംഘത്തിന്റെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. നിർമാണത്തിന് ശേഷം ജിതിൻ തന്റെ ഫോൺ പൂർണ്ണമായി ഫോർമാറ്റ് ചെയ്തതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
ഈ ഫോൺ കൂടുതൽ ശാസ്ത്രീയ പരിശോധനകൾക്ക് വിധേയമാക്കും. ജിതിൻ പ്രചരിപ്പിച്ച ഈ വ്യാജ സ്ക്രീൻഷോട്ട് നിരവധി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് വ്യാപകമായി ഷെയർ ചെയ്തത് റിബേഷ് രാമകൃഷ്ണനാണെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. സംഭവത്തിൽ വരും ദിവസങ്ങളിൽ കൂടുതൽ പേർ പ്രതികളാകാൻ സാധ്യതയുണ്ടെന്നും അന്വേഷണ സംഘം അറിയിച്ചു.
അതേസമയം വടകര കാഫിർ സ്ക്രീൻ ഷോട്ട് കേസിൽ ഒരു ഡിവൈഎഫ്ഐ നേതാവ് കൂടി അറസ്റ്റിലായിരുന്നു . ഡിവൈഎഫ്ഐ നേതാവായ അമലിനെയാണ് എസ്ഐടി അറസ്റ്റ് ചെയ്തത്. ഡിവൈഎഫ്ഐ വടകര ബ്ലോക്ക് കമ്മിറ്റി അംഗവും സിപിഎം കണ്ണങ്കുഴി ബ്രാഞ്ചംഗവുമായ അമലിനെയാണ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.

നേരത്തെ തന്നെ അമലിനെ അന്വേഷണ സംഘം വിശദമായി ചോദ്യം ചെയ്തിരുന്നു. തുടർന്ന് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് വിവാദമായ വ്യാജ കാഫിർ സ്ക്രീൻഷോട്ട് പ്രചരിപ്പിച്ചതിൽ അമലിനും കൃത്യമായ പങ്കുണ്ടെന്ന് എസ്ഐടി കണ്ടെത്തിയത്. 'റെഡ് ബറ്റാലിയൻ' എന്ന വാട്സ്ആപ്പ് ഗ്രൂപ്പിൽ ഈ വ്യാജ സ്ക്രീൻഷോട്ട് ആദ്യമായി ഷെയർ ചെയ്തത് അമലാണെന്ന ഡിജിറ്റൽ തെളിവുകൾ ലഭിച്ചതോടെയാണ് പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്.
Content Highlight: Kozhikode Kaafir Fake Screenshot Case: DYFI Leader Ribesh Ramakrishnan To Be Arrested Today
#Kozhikode #Kaafir Screenshot #DYFI #Ribesh Ramakrishnan #Jithin Bhaskar #Cyber Crime



































