ദുബായ് : ഏഴു വർഷമായി വേർപിരിഞ്ഞ് കഴിഞ്ഞ ദമ്പതികൾ പൊലീസ് സാന്നിധ്യത്തിൽ വീണ്ടും ഒത്തുചേർന്നു. സിറിയക്കാരനെയും ഭാര്യയെയുമാണ് വീണ്ടും ഒന്നിപ്പിക്കാൻ അജ്മാൻ പൊലീസ് ജനറൽ കമാൻഡ് സഹായിച്ചത്. ദമ്പതികൾ കുറച്ചു വർഷമായി അകന്നു കഴിയുകയായിരുന്നു.
ലോക്ക്ഡൗണും യാത്രാ നിയന്ത്രണങ്ങളും ഇവരുടെ ഒത്തുചേരലിന് വീണ്ടും തടസമായി. ഇതിനെതുടർന്ന് സിറിയക്കാരൻ ഭാര്യയെ യുഎഇയിലേയ്ക്ക് കൊണ്ടുവരാൻ സഹായം അഭ്യർഥിച്ച് തങ്ങളെ സന്ദർശിക്കുകയായിരുന്നുവെന്ന് അജ്മാൻ പൊലീസ് സ്റ്റേഷൻ തലവൻ ലഫ്. കേണൽ ഗെയ്ത്ത് ഖലീഫ അൽ കഅബി പറഞ്ഞു.
കോവിഡ് കാരണം താൻ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായതിനാലാണ് ഭാര്യയെ കൊണ്ടുവരാൻ സാധിക്കാത്തതെന്നും ഇദ്ദേഹം അറിയിച്ചു. ഇതേ തുടർന്നു താമസസ്ഥലം ഒരുക്കുന്നത് ഉൾപ്പെടെ ഭാര്യയെ യുഎഇലേക്കു കൊണ്ടുവരുന്നതിനുള്ള എല്ലാ ക്രമീകരണങ്ങളും അജ്മാൻ പൊലീസ് വേഗത്തിൽ ചെയ്തു.
കമ്യൂണിറ്റി പൊലീസ് ട്രാഫിക് പട്രോളിങ്ങും മറ്റ് ഉദ്യോഗസ്ഥരുമായി ഏകോപിപ്പിച്ച് സിറിയക്കാരനെ വിമാനത്താവളത്തില്‍ എത്തിച്ച് ഭാര്യയെ സ്വീകരിക്കുന്നതുവരെ പൊലീസ് കൂടെ നിന്നു. രാജ്യങ്ങൾക്കിടയിലെ സാഹോദര്യത്തെ പിന്തുണയ്ക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് മനുഷ്യത്വപരമായ സേവനം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. പൊലീസിന്റെ ഉദാരമായ പിന്തുണയ്ക്കു ദമ്പതികൾ നന്ദി പറഞ്ഞു.
Has been separated for seven years; Couple reunion in the presence of police in the UAE