അബുദാബി: മൂല്യശോഷണത്തിൽ രൂപ റെക്കോർഡിടുമ്പോൾ ദിർഹം–രൂപ വിനിമയ നിരക്കിൽ പ്രവാസികൾക്കു നേട്ടം. ഒരു ദിർഹത്തിനു 20 രൂപ 77 പൈസയായിരുന്നു ഇന്നലെ ലഭിച്ച മികച്ച നിരക്ക്. ഒമിക്രോൺ വ്യാപന ഭീതിയും യുഎസ് ഫെഡറൽ ഗവൺമെന്റ് പലിശ നിരക്ക് ഉയർത്തിയേക്കുമെന്ന ആശങ്കയുമാണ് രൂപയ്ക്കു തിരിച്ചടിയായത്.
രാവിലെ ഡോളറിന് 76.05 രൂപയിൽ വ്യാപാരം ആരംഭിച്ച ഇന്നലെ വൈകിട്ട് ആകുമ്പോഴേക്കും 76.33 രൂപയിൽ എത്തുകയായിരുന്നു. ഈ വ്യത്യാസം ദിർഹം, റിയാൽ, ദിനാർ ഉൾപ്പെടെ ഇതര ഗൾഫ് കറൻസികളിലും പ്രതിഫലിച്ചു. ഇതോടെ പണം അയയ്ക്കാനെത്തിയ പ്രവാസികളുടെ എണ്ണവും വർധിച്ചു. യുഎസ് ഡോളർ കരുത്താർജിച്ചതും എണ്ണ വില വർധിച്ചതും രൂപയ്ക്കു തിരിച്ചടിയായി.
ഇതുമൂലം വിദേശ നിക്ഷേപകർ ഇന്ത്യയിൽനിന്നുള്ള നിക്ഷേപം ഡോളറിലേക്കു മാറ്റി. അസ്ഥിര വ്യാപാരം ജൂൺ വരെ തുടരാനാണ് സാധ്യതയെന്നും റിസർവ് ബാങ്കിന്റെ ഇടപെടലുണ്ടായില്ലെങ്കിൽ രൂപ കൂടുതൽ ദുർബലമാകാനും ഡോളറിനെതിരെ രൂപ 77ലെത്താൻ സാധ്യതയുണ്ടെന്നും വിദഗ്ധർ പറയുന്നു.
more money back home