കുവൈത്ത് സിറ്റി: (gccnews.com) കുവൈത്തിൽ കാലാവധി കഴിഞ്ഞ ഭക്ഷ്യവസ്തുക്കൾ വിൽപ്പന നടത്തിയ ഫുഡ് കമ്പനി അടച്ചുപൂട്ടി അധികൃതർ. കാലാവധി അവസാനിച്ച ഭക്ഷ്യവസ്തുക്കളുടെ തീയതിയിൽ കൃത്രിമം കാണിച്ച് ഹോൾസെയിലർമാരുടെ മറവിൽ റെസ്റ്റോറൻറുകളിലും കഫേകളിലും വിൽപ്പന നടത്തുകയാണ് കമ്പനി ചെയ്തിരുന്നത്.
ഇത്തരത്തിൽ കമ്പനി നിയമലംഘനം നടത്തുന്നുണ്ടെന്നും ഗുരുതര കുറ്റം ചെയ്യുന്നുണ്ടെന്നും വിവരം ലഭിച്ച വാണിജ്യ, വ്യവസായ മന്ത്രാലയ അധികൃതർ കമ്പനി അടച്ചുപൂട്ടുകയായിരുന്നു. ഷുവൈഖ് വ്യാവസായി മേഖലയിലെ ഫുഡ് കമ്പനിയാണ് പൂട്ടിച്ചത്. കമ്പനിക്കെതിരെ നിയമനടപടികൾ തുടങ്ങി.
ഉപഭോക്താക്കളുടെ ആരോഗ്യത്തിനും സുരക്ഷയ്ക്കും ഗുരുതര ഭീഷണിയാണ് ഇത്തരത്തിലുള്ള പ്രവൃത്തികളെന്ന് മന്ത്രാലയം വ്യക്തമാക്കി. കഴിഞ്ഞ ദിവസം കുവൈത്തിൽ ഗുരുതര നിയമലംഘനങ്ങൾ കണ്ടെത്തിയ മെൻസ് സലൂൺ അധികൃതർ പൂട്ടിച്ചിരുന്നു. സാൽമിയ ഏരിയയിലെ ഒരു മെൻസ് സലൂൺ ആണ് അടച്ചുപൂട്ടിയത്.
വാണിജ്യ വ്യവസായ മന്ത്രാലയത്തിലെ കൺട്രോൾ ഡിപ്പാർട്ട്‌മെന്റിലെ ഇൻസ്പെക്ടർമാരുടെ സംഘം നടത്തിയ പരിശോധനയിൽ ഗുരുതര നിയമലംഘനം കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. പരിശോധനയിൽ ഏക്സ്പയറി ഡേറ്റ് കഴിഞ്ഞ സൗന്ദര്യവർദ്ധക വസ്തുക്കളും ക്രീമുകളും സലൂണിൽ ഉപയോഗിച്ചിരുന്നതായി കണ്ടെത്തി.
അപ്രതീക്ഷിത സന്ദർശനത്തിനിടെ സലൂൺ ശുചിത്വവും സുരക്ഷാ മാനദണ്ഡങ്ങളും ലംഘിച്ചതായും കണ്ടെത്തി. കാലാവധി കഴിഞ്ഞ സൗന്ദര്യവർദ്ധക ഉൽപ്പന്നങ്ങളുടെ ഉപയോഗം ഉപഭോക്താക്കൾക്ക് വലിയ ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കും. ഈ സാഹചര്യത്തിൽ കർശന നടപടി സ്വീകരിക്കുകയായിരുന്നു. സലൂൺ നടത്തിപ്പുകാരെ കൊമേഴ്‌സ്യൽ പ്രോസിക്യൂഷന് കൈമാറി. ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.
#Sale #expired #foodstuffs #Action #against #food #company