അബുദാബി: (gccnews.com) രണ്ടു ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ യുഎഇയിലെത്തും. മോദിയെ വരവേൽക്കാനായി വിപുലമായ ഒരുക്കങ്ങളാണ് പ്രവാസി സമൂഹം നടത്തുന്നത്. പ്രധാനമന്ത്രിയായി ചുമതലയേറ്റ ശേഷം മോദിയുടെ ഏഴാമത്തെ യുഎഇ സന്ദർശനമാണിത്.
യുഎഇയിലെത്തുന്ന മോദി യുഎഇ പ്രസിഡൻറ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം എന്നിവരുമായി ചർച്ചകൾ നടത്തും.
രണ്ട് രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തമാക്കുന്നതും സഹകരണ കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കുന്നതും ചർച്ചയാകും. യുഎഇയിൽ എത്തുന്ന മോദിക്ക് വലിയ സ്വീകരണമാണ് വിവിധ പ്രവാസി സംഘടനകൾ സംയുക്തമായി ഒരുക്കുന്നത്.
അഹ്ലൻ മോദി എന്ന് പേരിട്ടിരിക്കുന്ന പരിപാടി നാളെ വൈകിട്ട് നാലു മണിക്ക് സായിദ് സ്പോർട്സ് സിറ്റിയിലാണ് സംഘടിപ്പിക്കുന്നത്. വിശ്വാമിത്ര (ലോകത്തിൻറെ സുഹൃത്ത്) എന്ന പ്രമേയത്തിൽ വിവിധ സംസ്ഥാനങ്ങളുടെ തനതായ കലകൾ യോജിപ്പിച്ച് ആവിഷ്കരിക്കുന്ന കലാവിരുന്നിൽ എഴുന്നൂറിലേറെ കലാകാരന്മാർ പങ്കെടുക്കും.
ഇന്ത്യയ്ക്കും യുഎഇയ്ക്കും ഇടയിൽ സമീപകാലത്ത് വലിയ മുന്നേറ്റമുണ്ടാക്കിയ വ്യാപാര - ബാങ്കിങ് രംഗത്തെ സഹകരണത്തിനൊപ്പം പുതിയ പ്രഖ്യാപനങ്ങൾ ഉണ്ടാകുമോയെന്നതാണ് ഏവരും കാത്തിരിക്കുന്ന്. പരിപാടിയിൽ പങ്കെടുക്കാനുള്ളവരുടെ രജിസ്ട്രേഷൻ 65,000 പിന്നിട്ടിരുന്നു.
ഇന്ത്യൻ എംബസിയുടെ മേൽനോട്ടത്തിൽ 150ലേറെ സംഘടനകളുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. യുഎഇയിലെ ഇന്ത്യൻ സ്കൂൾ വിദ്യാർഥികളും പരിപാടിക്കെത്തും. 14ന് ദുബൈ മദീനത് ജുമൈറയിൽ നടക്കുന്ന ലോക സർക്കാർ ഉച്ചകോടിയിൽ മോദി മുഖ്യപ്രഭാഷണം നടത്തും.
ഉച്ചകോടിയിലെ മൂന്ന് അതിഥി രാജ്യങ്ങളിൽ ഇന്ത്യയുമുണ്ട്. തുർക്കി, ഖത്തർ എന്നിവയാണ് മറ്റ് അതിഥി രാജ്യങ്ങൾ. 14ന് വൈകുന്നേരമാണ് മോദി ബാപ്സ് ഹിന്ദു മന്ദിർ ഉദ്ഘാടനം ചെയ്യുക. അക്ഷർധാം മാതൃകയിലുള്ള, മധ്യപൂർവദേശത്തെ ഏറ്റവും വലിയ ക്ഷേത്രമാണ് ബാപ്സ് ഹിന്ദു മന്ദിർ.
#Prime #Minister #NarendraModi #arrive #UAE #tomorrow #two-day #visit