ഫുജൈറ: (www.truevisionnews.com) യുഎഇയിലെ ഫുജൈറയിൽ നിന്ന് ഇന്ത്യയിലേക്ക് നേരിട്ടുള്ള വിമാന സർവീസുകൾ ആരംഭിച്ച് എയർലൈൻ കമ്പനിയായ ഇൻഡിഗോ. കണ്ണൂരിലേക്കും മുംബൈയിലേക്കുമാണ് വിമാന സർവീസുകൾ നടത്തുന്നത്.
ഇത് മെയ് 15 മുതൽ ആരംഭിക്കുമെന്ന് ഇൻഡിഗോ എയർലൈൻസ് അധികൃതർ അറിയിച്ചു. മെയ് 16 മുതൽ ഇൻഡിഗോ ഫുജൈറയിലേക്ക് മുംബൈ, കണ്ണൂർ എന്നീ രണ്ട് റൂട്ടുകളിൽ പ്രതിദിന സർവീസുകൾ നടത്തും.
സർവീസ് ആരംഭിക്കുന്ന ആദ്യ ആഴ്ചയിൽ ഫുജൈറയിൽ നിന്ന് കണ്ണൂരിലേക്ക് 400 ദിർഹവും മുംബൈയിലേക്ക് 335 ദിർഹവുമാണ് ടിക്കറ്റ് നിരക്ക്. പിന്നീട് 22 മുതൽ കണ്ണൂരിലേക്കുള്ള ടിക്കറ്റ് നിരക്ക് 615 ദിർഹമായി ഉയരും.
മുംബൈയിൽ നിന്നും ഫുജൈറയിലേക്കുള്ള ആദ്യത്തെ ഫ്ലൈറ്റ് രാവിലെ 8.10നായിരിക്കും. ഇത് ഫുജൈറയിൽ രാവിലെ 9.30ന് എത്തും. തിരിച്ച് ഫുജൈറയിൽ നിന്നും 10.30ന് സർവീസ് പുറപ്പെടും.
അത് ഉച്ചയ്ക്ക് 2.55ന് മുംബൈയിലെത്തും. കണ്ണൂരിൽ നിന്നും ഫുജൈറയിലേക്കുള്ള ആദ്യ സർവീസ് രാത്രി 8.55ന് പുറപ്പെടും. അത് രാത്രി 11.25ന് ഫുജൈറയിലെത്തും. തിരികെ ഫുജൈറയിൽ നിന്നും പുലർച്ചെ 3.40ന് പുറപ്പെടുന്ന ഫൈറ്റ് രാവിലെ 9 മണിക്ക് കണ്ണൂരിലെത്തും.
ഇനി മുതൽ ദുബൈ, ഷാർജ, അജ്മാൻ എന്നിവിടങ്ങളിൻ നിന്ന് ഫുജൈറയിലേക്ക് സൗജന്യ ബസ് സൗകര്യവുമുണ്ടായിരിക്കുമെന്ന് ഇൻഡിഗോ എയർലൈൻ അധികൃതർ അറിയിച്ചിട്ടുണ്ട്. കൂടാതെ ഇൻഡിഗോ യാത്രക്കാർക്ക് ഡ്യൂട്ടി ഫ്രീ ഉൽപ്പന്നങ്ങളുടെ നിരക്കിൽ ഇളവും ലഭിക്കും.
ഇൻഡിഗോ പുതിയ സർവീസുകൾ ആരംഭിക്കുന്നതോടെ അബുദാബി, ദുബൈ, ഷാർജ, റാസൽഖൈമ എന്നിവിടങ്ങൾക്ക് ശേഷമുള്ള യുഎഇയിലെ അഞ്ചാമത്തെയും രാജ്യാന്തര തലത്തിൽ 41ാമത്തെയും സെക്ടറായി ഫുജൈറ മാറി.
പുതിയ സൽവീസുകൾ ആരംഭിച്ചത് പ്രവാസികളെ സംബന്ധിച്ചിടത്തോളം വലിയ ആശ്വാസമാണ്. അവധിക്കാലമായതോടെയുള്ള തിരക്കിനും കഴുത്തറുക്കുന്ന വിമാന ടിക്കറ്റ് നിരക്കിനും ഇതോടെ ആശ്വാസമായി.
#Relief #expatriates #indiGo #dailyservices #Fujairah #Kannur #Mumbai