മസ്‌കത്ത് : (gcc.truevisionnews.com) കഴിഞ്ഞ മാസം 20ന് ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചിരുന്ന ഇന്‍ഡിഗോയുടെ മസ്‌കത്ത്-കണ്ണൂര്‍ വിമാന സര്‍വീസ് വൈകുന്നു. സര്‍വീസ് ആരംഭിക്കുന്ന പുതിയ തീയതി വിമാന കമ്പനി വ്യക്തമാക്കിയിട്ടില്ലെങ്കിലും 15ന് ശേഷമാകും സര്‍വീസ് ആരംഭിക്കുകയെന്നാണ് ലഭിക്കുന്ന വിവരം. ചില സാങ്കേതിക കാരണങ്ങളാലാണ് സര്‍വീസ് ആരംഭിക്കുന്നത് വൈകുന്നതെന്നാണ് ട്രാവല്‍ ഏജന്റുമാരെ അറിയിച്ചിരിക്കുന്നത്.
മെയ് 15ന് മുൻപുള്ള തീയതികളില്‍ വെബ്‌സൈറ്റില്‍ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ സാധിക്കുന്നില്ലെന്ന് ട്രാവല്‍ മേഖലയിലുള്ളവര്‍ പറയുന്നു. സീസണ്‍ അല്ലാത്തതിനാല്‍ തന്നെ ഈ മാസം യാത്രക്കാര്‍ കുറവായത് കാരണമായിരിക്കും സര്‍വീസ് ആരംഭിക്കാന്‍ വൈകുന്നതെന്നും ട്രാവല്‍ ഏജന്റുമാര്‍ പറയുന്നു. അതേസമയം, മെയ് 15ന് ശേഷം കണ്ണൂരില്‍ നിന്ന് മസ്‌കത്തിലേക്കും തിരിച്ചും ഉയര്‍ന്ന നിരക്കാണ് ടിക്കറ്റിന് വെബ്‌സൈറ്റില്‍ കാണിക്കുന്നത്.
ആഴ്ചയില്‍ മൂന്ന് സര്‍വീസുകളാണ് മസ്‌ക്തതിനും കണ്ണൂരിനും ഇടയില്‍ ഇന്‍ഡിഗോ പ്രഖ്യാപിച്ചിരിക്കുന്നത്. ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലാണ് ഇരു സെക്ടറുകള്‍ക്കുമിടയില്‍ സര്‍വീസ് നടത്തുക. മസ്‌കത്തില്‍ നിന്ന് പുലര്‍ച്ചെ 3.35ന് പുറപ്പെടുന്ന വിമാനം പ്രാദേശിക സമയം രാവിലെ 8.30ന് കണ്ണൂരില്‍ എത്തും. കണ്ണൂരില്‍ നിന്ന് രാത്രി 12.40ന് പുറപ്പെട്ട് ഒമാന്‍ സമയം പുലര്‍ച്ചെ 2.30 മസ്‌കത്തില്‍ എത്തും.
ഒമാനില്‍ നിന്ന് കണ്ണൂര്‍ സെക്ടറിലേക്ക് കൂടുതല്‍ വിമാന സര്‍വീസുകള്‍ ആരംഭിക്കണമെന്ന് ദീര്‍ഘനാളായി പ്രവാസികള്‍ ആവശ്യപ്പെട്ടുവരികയായിരുന്നു. ആഴ്ചയില്‍ മൂന്ന് സര്‍വീസുകള്‍ മാത്രമാണെങ്കിലും ഇന്‍ഡിഗോയുടെ വരവ് ആശ്വാസമാകും. ബജറ്റ് വിമാനമാണ് സര്‍വീസിന് എത്തുന്നത് എന്നതും ഗുണകരമാണ്.
കണ്ണൂര്‍ ജില്ലക്കും കാസര്‍കോട്, വയനാട്, കോഴിക്കോട്, ജില്ലയുടെ ഭൂരിഭാഗം പ്രദേശങ്ങള്‍ക്കും കൂര്‍ഗ്, മൈസൂര്‍, മംഗലാപുരം എന്നിവിടങ്ങളിലേക്കുള്ള യാത്രക്കാര്‍ക്കും ഇന്‍ഡിഗോയുടെ വരവ് ഗുണം ചെയ്യും.
Muscat Kannur Indigo service from fiftheenth Uncertainty continues