കുവൈത്ത് സിറ്റി: (gcc.truevisionnews.com) കുവൈത്തിൽ നടന്ന കൊലപാതക കേസിൽ ഇന്ത്യക്കാരന്റെ വധശിക്ഷ നടപ്പാക്കി. ഗുജറാത്തിലെ കപദ്വഞ്ചിലെ മുഹമ്മദലി ചൗക്ക് സ്വദേശി 38കാരനായ മുസ്തകിം ഭാട്ടിയാരയുടെ വധശിക്ഷയാണ് നടപ്പിലാക്കിയത്. 2019ൽ തൊഴിലുടമയെ കൊലപ്പെടുത്തിയ കേസിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഏപ്രിൽ 28ന് ഇയാളുടെ വധശിക്ഷ നടപ്പാക്കിയത്. മൃതദേഹം വിമാനമാർഗം അഹമ്മദാബാദിലെത്തിച്ച് സംസ്കരിച്ചു.
കുവൈത്തിലെത്തുന്നതിന് മുൻപ് ദുബൈയിലും ബഹ്റൈനിലും മുസ്തകീം ജോലി ചെയ്തിട്ടുണ്ട്. പാചകക്കാരനായിട്ടാണ് എല്ലായിടത്തും ജോലി ചെയ്തിരുന്നത്. രാജസ്ഥാനിലുള്ള ദമ്പതികളാണ് മുസ്തകീമിന് കുവൈത്തിൽ ജോലി തരപ്പെടുത്തിയിരുന്നത്. രഹന ഖാൻ, മുസ്തഫ ഖാൻ എന്നിവരുടെ വീട്ടിലായിരുന്നു ജോലി. നാല് വർഷങ്ങൾക്ക് മുൻപാണ് മുസ്തകീമും തൊഴിലുടമയും തമ്മിൽ വാക്കുതർക്കമുണ്ടായത്. റിപ്പോർട്ടുകൾ പ്രകാരം തൊഴിലുടമയുമായുള്ള തർക്കം രൂക്ഷമാവുകയും തുടർന്ന് രഹന ഖാനെ കുത്തിക്കൊലപ്പെടുത്തുകയുമായിരുന്നു. തുടർന്ന് ഇയാളെ അറസ്റ്റ് ചെയ്യുകയും 2021ൽ കുവൈത്ത് കോടതി വധശിക്ഷയ്ക്ക് വിധിക്കുകയുമായിരുന്നു. വധശിക്ഷ സംബന്ധിച്ച വിവരങ്ങൾ ഇന്ത്യൻ എംബസിയാണ് മുസ്തകീമിന്റെ കുടുംബത്തെ അറിയിച്ചത്.
മുസ്തകീമിനോടൊപ്പം നാല് പേരുടെ വധശിക്ഷ കൂടി അന്നേ ദിവസം സെൻട്രൽ ജയിലിനുള്ളിൽ നടപ്പാക്കിയിരുന്നു. ആഭ്യന്തര മന്ത്രാലയവുമായി ഏകോപിപ്പിച്ച് ക്രിമിനൽ എക്സിക്യൂഷൻ പ്രോസിക്യൂഷൻ, തിരുത്തൽ സ്ഥാപനങ്ങളുടെ ജനറൽ അഡ്മിനിസ്ട്രേഷനെയും ക്രിമിനൽ എവിഡൻസ് ജനറൽ ഡിപ്പാർട്ട്‌മെന്‍റിന്‍റെയും സഹകരണത്തോടെയാണ് വധശിക്ഷ നടപ്പിലാക്കിയത്. നിയമനടപടികൾ പൂർത്തിയാക്കുകയും വധശിക്ഷകൾക്ക് അന്തിമ അംഗീകാരം ലഭിക്കുകയും ചെയ്ത ശേഷം സെൻട്രൽ ജയിലിനുള്ളിലായിരുന്നു വധശിക്ഷ നടപ്പാക്കിയത്.
Kuwait executes 38-year-old man stabbed employer death body brought home burial