മസ്‌കത്ത്: (gcc.truevisionnews.com) ഒമാനിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ ഈ വർഷത്തെ ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തി. ഖുറിയാത്തിൽ 48.6 ഡിഗ്രി സെൽഷ്യസ് ആണ് താപനില റിപ്പോർട്ട് ചെയ്തത്. അൽ അശ്ഖറയിൽ 47.2 ഡിഗ്രിയും സൂറിൽ 46.4 ഡിഗ്രിയും രേഖപ്പെടുത്തി.
അൽ അവാബി, ഇബ്ര, ഖസബ് എയർപോർട്ട്, സമാഇൽ, ഇസ്‌കി എന്നിവിടങ്ങളിലും 45 ഡിഗ്രി സെൽഷ്യസിന് മുകളിലായിരുന്നു താപനില. ബൗഷർ, നിസ്‌വ, മസ്‌കത്ത് രാജ്യാന്തര വിമാനത്താവളം എന്നിവിടങ്ങളിലും ഉയർന്ന താപനില റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
അതേസമയം, ജൂൺ ഒന്ന് മുതൽ ഉച്ചവിശ്രമം ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് ഒമാൻ തൊഴിൽ മന്ത്രാലയം പ്രചാരണം ആരംഭിച്ചു. ചൂട് വർധിക്കുമ്പോൾ ഉണ്ടാകുന്ന അപകടങ്ങളെക്കുറിച്ചും, പ്രത്യേകിച്ച് നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്ന പുറം ജോലി ചെയ്യുന്ന തൊഴിലാളികളെ സംരക്ഷിക്കുന്നതിനുള്ള മുൻകരുതലുകളെക്കുറിച്ചും അവബോധം വളർത്തുകയാണ് ഈ ക്യാംപെയ്ന്റെ ലക്ഷ്യം.
വേനൽക്കാലത്തെ ഉയർന്ന താപനിലയുമായി ബന്ധപ്പെട്ടുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങളെ സംബന്ധിച്ച് തൊഴിലുടമകളെയും തൊഴിലാളികളെയും ബോധവാന്മാരാക്കുന്നതിൽ ക്യാംപെയ്ൻ ശ്രദ്ധ കേന്ദ്രീകരിക്കും. ഉച്ച സമയത്തെ ജോലി നിർത്തിവെക്കുന്നതിനുള്ള നിയമങ്ങൾ പാലിക്കേണ്ടതിന്റെ ആവശ്യകത മനസ്സിലാക്കുന്നതിന് ക്യാംപെയ്ൻ ലക്ഷ്യമിടുന്നതായി മന്ത്രാലയം അറിയിച്ചു.
Temperatures Oman reach fifty degrees workers lunch break from June one