ദുബായ്: (gcc.truevisionnews.com) പെരുന്നാൾ ആഘോഷത്തിന് വൻ സുരക്ഷ. ദുബായിൽ പട്രോളിങ് ശക്തമാക്കി പൊലീസ്. നിരീക്ഷണത്തിന് 515 പട്രോളിങ് വാഹനങ്ങൾ, 2 ഹെലികോപ്റ്ററുകൾ എന്നിവയും 130 സിവിൽ ഡിഫൻസ് വാഹനങ്ങളും ഒരുക്കിയിട്ടുണ്ട്. ആരോഗ്യസുരക്ഷ ഉറപ്പാക്കാൻ 18 ആശുപത്രികളും ഒപി ക്ലിനിക്കുകളും സജ്ജമാക്കി. പെരുന്നാൾ നമസ്കാരം നടക്കുന്ന ഈദ് ഗാഹും മസ്ജിദും സുരക്ഷാ വലയത്തിലാണ്.
ജനങ്ങൾ കൂടുതലായി എത്തുന്ന പാർക്ക്, ബീച്ച്, ഷോപ്പിങ് മാളുകൾ മറ്റു വിനോദ, ടൂറിസം കേന്ദ്രങ്ങൾ തുടങ്ങിയ സ്ഥലങ്ങളിലും സുരക്ഷ കടുപ്പിച്ചു. ഗതാഗതം സുഗമമാക്കാനും തിരക്ക് ഒഴിവാക്കാനും കൂടുതൽ ട്രാഫിക്, സുരക്ഷാ പട്രോളിങ് സംഘത്തെ വിന്യസിക്കുമെന്ന് ഓപ്പറേഷൻസ് അഫയേഴ്സ് ആക്ടിങ് കമാൻഡ് അസിസ്റ്റന്റും ദുബായ് ഇവന്റ് സെക്യൂരിറ്റി കമ്മിറ്റി ആക്ടിങ് ചെയർപേഴ്സനുമായ മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്റൂയി വിശദീകരിച്ചു.
ആർടിഎയുമായി സഹകരിച്ചാണ് പദ്ധതി. സമുദ്ര സുരക്ഷയ്ക്ക് 34 മറൈൻ സെക്യൂരിറ്റി ബോട്ടുകൾ, രണ്ട് ഹെലികോപ്റ്ററുകൾ, 139 ആംബുലേറ്ററി പോയിന്റുകൾ, 5 റെസ്ക്യൂ ബോട്ടുകൾ എന്നിവയും ഒരുക്കി. ഇടതടവില്ലാത്ത യാത്രാ സൗകര്യങ്ങളുമായി ഗതാഗത വിഭാഗവും രംഗത്തുണ്ട്. ഈദ് അവധി ദിനങ്ങളിൽ ദുബായിൽ 104 ട്രെയിനുകൾ രാവിലെ 5 മുതൽ രാത്രി ഒന്നുവരെ സർവീസ് നടത്തും, 16,981 ആഡംബര ലിമോസിൻ, 13,867 ടാക്സികൾ, 1,240 പൊതു ബസുകൾ, 43 മറൈൻ ട്രാൻസ്പോർട്ട് വാഹനങ്ങൾ, 4 ട്രാഫിക് ഡൈവേർഷൻ യൂണിറ്റുകൾ, 7 ട്രാഫിക് മാനേജ്മെന്റ്, പൊതുഗതാഗത നിയന്ത്രണ കേന്ദ്രങ്ങൾ എന്നിവ ഉൾപ്പെടുന്നു.
Heavy security Eid celebrations Police step up patrols Dubai