ജിദ്ദ: വിദേശങ്ങളില്‍ നിന്ന് ഉംറ വീസകളില്‍ എത്തുന്ന തീര്‍ഥാടകര്‍ക്കു സൗദിയില്‍ താമസിക്കാനുള്ള അനുമതി 30 ദിവസം വരെ . വിദേശങ്ങളില്‍ നിന്നെത്തുന്ന പതിനെട്ടു വയസിനു കുറവ് പ്രായമുള്ളവര്‍ക്ക് ഉംറ നിര്‍വഹിക്കാന്‍ അനുമതി നല്‍കില്ല.
ഉംറ വീസകളില്‍ വിദേശങ്ങളില്‍ നിന്ന് എത്തുന്ന എല്ലാവരും രണ്ടു ഡോസ് വാക്‌സീന്‍ സ്വീകരിച്ചിരിക്കണമെന്നു വ്യവസ്ഥയുണ്ട്. സൗദി അറേബ്യയുടെ അംഗീകാരമുള്ള വാക്‌സിന്‍ ഡോസുകള്‍ പൂര്‍ണമായി സ്വീകരിച്ച് സൗദിയിലെത്തുന്ന വിദേശ തീര്‍ഥാടകര്‍ക്ക് ഇന്‍സ്റ്റിറ്റ്യൂഷനൽ ക്വാറന്റീൻ പാലിക്കാതെ നേരിട്ട് ഉംറ നിര്‍വഹിക്കാവുന്നതാണ്.
ആരോഗ്യ മന്ത്രാലയ വ്യവസ്ഥകള്‍ പ്രകാരം 18ഉം അതില്‍ കൂടുതലും പ്രായമുള്ളവര്‍ക്ക് ഉംറ വീസയില്‍ രാജ്യത്തെത്താവുന്നതാണ്.സൗദി അറേബ്യയുടെ അംഗീകാരമില്ലാത്ത, ലോകാരോഗ്യ സംഘടന അംഗീകാരമുള്ള വാക്‌സിനുകള്‍ സ്വീകരിച്ച് സൗദിയിലെത്തുന്ന ഉംറ തീര്‍ഥാടകര്‍ക്ക് മൂന്നു ദിവസം ഇന്‍സ്റ്റിറ്റ്യൂഷനല്‍ ക്വാറന്റീൻ ബാധകമാണ്. 48 മണിക്കൂര്‍ ക്വാറന്റീൻ പൂര്‍ത്തിയാക്കിയ ശേഷം പിസിആര്‍ പരിശോധന നടത്തി നെഗറ്റീവ് ഫലം ലഭിച്ചാല്‍ ഇവര്‍ക്കും ഉംറ നിര്‍വഹിക്കാവുന്നതാണെന്നും ഹജ്, ഉംറ മന്ത്രാലയം വ്യക്തമാക്കി.
Those arriving on Umrah visas can stay in Saudi Arabia for up to 30 days