റിയാദ്: വധശിക്ഷക്ക് വിധിക്കപ്പെട്ട് 18 വർഷമായി റിയാദിലെ ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദു റഹീമിന്‍റെ മോചനത്തിന് ഒരേ മനസോടെ കൈകോർത്ത് ആഗോള മലയാളി സമൂഹം.
മോചനദ്രവ്യമായി വേണ്ടത് 34 കോടി ഇന്ത്യൻ രൂപ (ഒന്നര കോടി സൗദി റിയാൽ) ആണ്. ഇത്രയും പണം സമാഹരിച്ച് കോടതിയിൽ കെട്ടിവെച്ചാൽ മാത്രമേ അബ്ദുറഹീമിൻറെ ജീവൻ രക്ഷിക്കാനും ജയിൽ മോചനത്തിനും സാധിക്കൂ. ഏതാനും ദിവസങ്ങൾ മാത്രമാണ് അവശേഷിക്കുന്നത്.
കേരളത്തിലെ പ്രമുഖ രാഷ്ട്രീയ, സാമുദായിക, സാമൂഹിക നേതാക്കളുടെ നേതൃത്വത്തിൽ പ്രവാസി മലയാളി സമൂഹം മുൻകൈയ്യെടുത്ത് രൂപവത്കരിച്ച റഹീം സഹായ സമിതി ഇതിനകം ഒമ്പത് കോടിയിലധികം രൂപ സമാഹരിച്ചു കഴിഞ്ഞു.
ലോകമെമ്പാടുമുള്ള മലയാളി സമൂഹവും അവർ വഴി ദേശ വ്യത്യാസമില്ലാതെ മനുഷ്യസ്നേഹികളും സഹായ ഹസ്തവുമായി മുന്നിലുണ്ടെന്ന് സമിതി ഭാരവാഹികൾ അറിയിച്ചു. സാദിഖ് അലി ശിഹാബ് തങ്ങൾ, ജിഫ്രി മുത്തുക്കോയ തങ്ങൾ, ഫാദർ മാർ റമിജിയോസ് ഇഞ്ചനാനിയിൽ, അബ്ദുൽ ഹകീം അസ്ഹരി, അബ്ദുൽ ഹകീം നദ്വി, മുനവ്വറലി ശിഹാബ് തങ്ങൾ, സിംസാറുൽ ഹഖ് ഹുദവി, രമേശ് ചെന്നിത്തല, പി.കെ. കുഞ്ഞാലി കുട്ടി, എളമരം കരീം, എം.കെ. രാഘവൻ എം.പി, വി.കെ.സി. മുഹമ്മദ് കോയ തുടങ്ങി കേരളത്തിലെ രാഷ്ട്രീയ, മത സാമൂഹിക സംഘടനാ നേതാക്കളെല്ലാം സ്വന്തം സംഘടനകൾ വഴിയും സൗഹൃദ സ്വാധീന വലയം വഴിയും ധനസമാഹരണത്തിന് ആഹ്വാനം നൽകിയിട്ടുണ്ട്.
സൗദി അറേബ്യ ഉൾപ്പടെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രവാസി സംഘടനകളുടെയും സാമൂഹിക പ്രവർത്തകരുടെയും നേതൃത്വത്തിൽ സജീവ കാമ്പയിൻ നടക്കുന്നുണ്ട്. റിയാദിൽ റഹീം നിയമസഹായ സമിതിയുടെ ആഭിമുഖ്യത്തിൽ ചെറിയ പെരുന്നാൾ ദിവസം ധനസമാഹരണം ലക്ഷ്യമിട്ട് ബിരിയാണി ചലഞ്ച് സംഘടിപ്പിച്ചിട്ടുണ്ട്.
#malayali #community #joins #hands #finding #blood #money #release #rahim