മനാമ :(gccnews.com)പത്താം ക്ലാസ് പാസായി നീണ്ട മുപ്പത് വർഷക്കാലം ബഹ്റൈനിൽ ചോര നീരാക്കിയ കണ്ണൂർ ആറ്റടപ്പ സ്വദേശി പ്രേമരാജൻ തന്റെ അറുപത്തിമൂന്നാം വയസ്സിൽ ചരിത്രത്തിൽ ബിരുദം നേടി 'ചരിത്രം' കുറിച്ചു.
കൂടാളിയിലെ പാവപ്പെട്ട കുടുംബത്തിൽ പിറന്ന പ്രേമരാജന് അന്നത്തെ സാഹചര്യത്തിൽ പത്താം ക്ലാസ് ജയിച്ച ശേഷം പഠനം തുടരാനായിരുന്നില്ല.
കുടുംബം പോറ്റാൻ അന്ന് മുതൽ തോട്ടടയിലെ ഇരുമ്പു കമ്പനിയിൽ ജോലിയിൽ പ്രവേശിച്ചു. എന്നാൽ ചെറുപ്പം മുതലുള്ള വായനാശീലം അതിനിടയിലും തുടർന്നു.
അന്നത്തെ ഏതൊരു പത്താം ക്ലാസ് കാരുടെ മോഹവും കുടുംബത്തെ രക്ഷപ്പെടുത്തുക എന്ന ലക്ഷ്യവും മനസ്സിൽ വച്ച് പ്രേമരാജൻ ബഹ്റൈനിലേക്ക് വിമാനം കയറിയത് 1987ലായിരുന്നു.
ബഹ്‌റൈനിലെ സൽമാബാദിലെ വാഹന ഗാരേജിൽ വാഹനങ്ങളുടെ സൈലൻസർ റിപ്പയർ ജോലിയായിരുന്നു ദീർഘകാലം ചെയ്‌തത്.
അതിനിടയിൽ പ്രമുഖ സംഘടനയായ ബഹ്‌റൈൻ പ്രതിഭയുമായി സഹകരിച്ച് നിരവധി ജീവ കാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
പ്രതിഭയുടെ കൺവീനർ സ്‌ഥാനത്ത് പ്രവർത്തിക്കെ ഒരു സൈക്കിളിൽ സഞ്ചരിച്ചായിരുന്നു ജോലിയുടെ ഇടവേളകളിൽ ജീവകാരുണ്യ പ്രവർത്തനം നടത്തിവന്നിരുന്നത്.
സൽമാബാദ് പ്രദേശത്തെ ഗാരേജ് തൊഴിലാളികൾ അടക്കമുള്ള ആളുകളെ ബഹ്റൈൻ പ്രതിഭയിൽ അംഗങ്ങളാക്കി. ജോലിക്കിടയിലും വിശ്രമ വേളകളിലും അക്ഷീണമായ പ്രയത്നമാണ് അന്ന് പ്രേമരാജൻ നടത്തിയിരുന്നത്.
പിന്നീട് മക്കളെ പഠിപ്പിച്ച് നല്ല നിലയിലാക്കിയ ശേഷമാണ് 2016 ൽ പ്രവാസം മതിയാക്കി പ്രേമരാജൻ നാട്ടിലേക്ക് മടങ്ങിയത്.
#bahraini #expat #graduated #age #63 #wants #become #lawyer