കുവൈത്ത് സിറ്റി: കുവൈത്തിൽ വിദേശികളുടെ ഡ്രൈവിങ് ലൈസൻസ് പ്രിന്റ് ചെയ്യുന്നതിന് 10 ദിനാർ ഫീസ് ഏർപ്പെടുത്തി. 1976ലെ 81-ാം നമ്പർ പ്രമേയത്തിൽ ഭേദഗതി വരുത്തി 2025ലെ 560-ാം നമ്പർ മന്ത്രിസഭാ ഉത്തരവ് പ്രകാരമാണിത്.
ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്‌ഖ് ഫഹദ് യൂസഫ് അൽ സബാഹിന്റെ നിർദേശത്തെ തുടർന്നാണ് നടപടി. വിശദ വിവരങ്ങൾ ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിക്കുന്ന മുറയ്ക്ക് അവ പ്രാബല്യത്തിൽ വരുത്താൻ ആഭ്യന്തര മന്ത്രാലയ അണ്ടർ സെക്രട്ടറിയോട് മന്ത്രി നിർദേശിച്ചിട്ടുണ്ട്.
അടുത്തിടെ കാതലായ മാറ്റങ്ങളാണ് ഗതാഗത രംഗത്ത് നടത്തിയത്. നിലവിൽ വിദേശികൾക്ക് മൂന്ന് വർഷത്തേക്ക് ലഭ്യമായിരുന്ന ഡ്രൈവിങ് ലൈസൻസ് അഞ്ച് വർഷമാക്കി ഉയർത്തിയിരുന്നു.
എന്നാൽ, കുവൈത്ത് സ്വദേശികൾക്കും ജിസിസി പൗരന്മാർക്കും 15 വർഷം, പൗരത്വരഹിത വിഭാഗത്തിൽ ഉൾപ്പെട്ടവർക്ക് (ബെദൂനികൾ) അധികൃതർ അനുവദിച്ചിട്ടുള്ള താമസ രേഖയുടെ അടിസ്ഥാനത്തിലാവും ഡ്രൈവിങ് ലൈസൻസ് പുതുക്കി നൽകുക.
ഗതാഗത നിയമ ലംഘനങ്ങളുടെ പേരിൽ ബ്ലോക്ക് ചെയ്തിട്ടുള്ള കുറ്റങ്ങൾക്ക് പിഴ തുക അടച്ച് മാറ്റാൻ അവസരം. അവന്യൂസ് മാളിൽ ഇന്ന് മുതൽ വ്യാഴാഴ്ച വരെയാണ് അവസരമുള്ളത്. സമയം - രാവിലെ പത്ത് മുതൽ വൈകിട്ട് പത്ത് വരെ. ഗതാഗത മന്ത്രാലയത്തിന്റെ യൂണിഫൈഡ് ഗൾഫ് ട്രാഫിക് വാരാഘോഷത്തിന്റെ ഭാഗമായിട്ടാണിത്
#Kuwait #introduces #fee #printing #foreigners #driving #licenses