റിയാദ്:(gcc.truevisionnews.com) സൗദിയിൽ ഭീകരപ്രവർത്തനത്തിലേർപ്പെടുകയും സുരക്ഷാഭടനെയും വിദേശ പൗരനെയും കൊലപ്പെടുത്തുകയും ചെയ്ത മൂന്ന് സൗദി പൗരന്മാരുടെ വധശിക്ഷ നടപ്പാക്കി. ഒരു ഭീകരവാദ സംഘടനയിൽ ചേരുകയും സ്ഫോടകവസ്തുക്കൾ നിർമിക്കുകയും ബെൽറ്റ് ബോംബുകളുമായി ചാവേറാക്രമണം നടത്താൻ പ്ലാനിടുകയും ചെയ്ത പ്രതികളുടെ ശിക്ഷ വ്യാഴാഴ്ച അൽ ഖസീം പ്രവിശ്യയിലാണ് നടപ്പാക്കിയത്.
മുസാഅദ് ബിൻ മുഹമ്മദ് ബിൻ അലി അൽ റുബാഇ, അബ്ദുല്ല ബിൻ ഇബ്രാഹിം ബിൻ അബ്ദുൽ അസീസ് അൽ മുഹൈമീദ്, റയാൻ ബിൻ അബ്ദുൽസലാം ബിൻ അലി അൽ റുബാഇ എന്നീ പ്രതികളെയാണ് വധശിക്ഷക്ക് വിധേയമാക്കിയത്. പ്രതികൾ നിരവധി ഭീകരപ്രവർത്തനങ്ങൾ നടത്തി. ഒരു തീവ്രവാദ സംഘടനയിൽ ചേരുക, ബോംബ് ഉൾപ്പടെയുള്ള സ്ഫോടകവസ്തുക്കൾ നിർമിക്കാൻ ആസൂത്രണം ചെയ്യുക, ആയുധങ്ങളും വെടിക്കോപ്പുകളും കൈവശം വയ്ക്കുക, തീവ്രവാദ പ്രവർത്തനങ്ങൾക്ക് ധനസഹായം നൽകുക എന്നിവയാണ് കുറ്റവാളികൾ ചെയ്ത കുറ്റകൃത്യങ്ങൾ എന്ന് ആഭ്യന്തര മന്ത്രാലയം അൽ ഖസീം പ്രവിശ്യാകാര്യാലയം അറിയിച്ചു.
പ്രതികളുടെ ഭീകര പ്രവർത്തനങ്ങൾ ഒരു സുരക്ഷാ ഉദ്യോഗസ്ഥന്‍റെയും ഒരു വിദേശിയുടെയും കൊലപാതകത്തിൽ കലാശിച്ചു. കൂടാതെ സമൂഹത്തിെൻറ സുരക്ഷയും സ്ഥിരതയും തകർക്കുക എന്ന ലക്ഷ്യത്തോടെ മറ്റ് തീവ്രവാദ പ്രവർത്തനങ്ങൾ നടത്താൻ പദ്ധതിയിടുകയും ചെയ്തു. കീഴ്കോടതി വിധിച്ച വധശിക്ഷ സുപ്രീം കോടതിയും ശരിവെച്ചതിനെ തുടർന്ന് വിധി നടപ്പാക്കാൻ രാജാവ് ഉത്തരവ് പുറപ്പെടുവിച്ചു. നിരപരാധികളായ ആളുകളെ ആക്രമിക്കുകയോ രക്തം ചിന്തുകയോ ചെയ്യുന്നവർക്കും അവരുടെ ജീവിക്കാനും സുരക്ഷിതത്വത്തിനുമുള്ള അവകാശം ലംഘിക്കുന്നവർക്കും എതിരെ കർശന ശിക്ഷാനടപടിയുണ്ടാവുമെന്നും സുരക്ഷ സ്ഥാപിക്കാനും നീതി കൈവരിക്കാനും ഇസ്ലാമിക ശരീഅത്തിെൻറ വ്യവസ്ഥകൾ നടപ്പാക്കാനും ഭരണകൂടം പ്രതിജ്ഞാബദ്ധമാണെന്ന് ആഭ്യന്തര മന്ത്രാലയം രാജ്യവാസികൾക്ക് ഉറപ്പ് നൽകി.
Three Saudis executed for killing security guard and foreign national in Saudi Arabia