ദുബായ്: കൊറോണ വൈറസിന്റെ പുതിയ വകഭേദമായ ഒമിക്രോൺ വിവിധ രാജ്യങ്ങളിൽ കണ്ടെത്തിയതിനെ തുടർന്നു വിദേശ രാജ്യങ്ങളിൽ നിന്നു വരുന്നവർക്കു സംസ്ഥാന സർക്കാർ ഏഴു ദിന ക്വാറന്റീൻ ഏർപ്പെടുത്തുമെന്ന അഭ്യൂഹം യുഎഇയിലെ പ്രവാസികളിൽ ആശങ്ക പരത്തി.
ദിവസങ്ങൾ കണക്കുകൂട്ടി നാട്ടിലേക്കു പോകാനിരുന്നവരാണു പെട്ടെന്ന് പ്രതിസന്ധിയിലായത്. ഗൾഫിൽ നിന്നുള്ളവർക്കും ക്വാറന്റീൻ ബാധകമാണെന്നും അല്ലെന്നും രണ്ടഭിപ്രായം പ്രചരിച്ചതോടെ പലരും കുഴങ്ങി. വിദേശത്തു നിന്നെത്തുന്ന എല്ലാവർക്കും ക്വാറന്റീൻ ബാധകമാണെന്നാണു സംസ്ഥാന സർക്കാർ വ്യക്തമാക്കിയിരുന്നത്.
ഒമിക്രോൺ വൈറസ് കണ്ടെത്തിയ രാജ്യങ്ങളിൽ നിന്നുള്ളവർ ദുബായ് വഴി കേരളത്തിലേക്കു പോകാൻ സാധ്യതയുള്ളതിനാലാണിത് എന്നും വ്യക്തമാക്കിയിരുന്നു. അതേ സമയം വൈറസ് വകഭേദം കണ്ടെത്തിയ രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്കു ദുബായ് വിലക്ക് ഏർപ്പെടുത്തിയിരിക്കുകയാണ്. ഇതിനൊപ്പം ഇവിടേക്കുള്ള വിമാന സർവീസുകൾ ഇത്തിഹാദും എമിറേറ്റ്സും റദ്ദാക്കി.
ഈ സാഹചര്യത്തിൽ ഈ രാജ്യങ്ങളിൽ നിന്നു ദുബായ് വഴി നാട്ടിലേക്ക് ആളുകൾ പോകില്ലെന്നു പ്രവാസികൾ ചൂണ്ടിക്കാട്ടുന്നു. പോകുന്നതിനു 48 മണിക്കൂർ മുൻപും ചെന്നിറങ്ങി വിമാനത്താവളത്തിലും പിസിആർ പരിശോധന നടത്തുന്ന സ്ഥിതിക്ക് യുഎഇയിൽ നിന്നു പോകുന്നവർക്ക് ക്വാറന്റീൻ ഏർപ്പെടുത്തരുതെന്നും അഭിപ്രായമുയർന്നു.
ഒമിക്രോൺ വൈറസ് കണ്ടെത്തിയ രാജ്യങ്ങളിൽ നിന്നെത്തുന്നവരുടെ വിവരം പാസ്പോർട്ടിൽ നിന്ന് മനസ്സിലാക്കാനും സാധിക്കും. അവരെ പ്രത്യേക സാഹചര്യത്തിൽ നിരീക്ഷണത്തിലാക്കുന്നതാവും ഉചിതമെന്നും ചൂണ്ടിക്കാട്ടി. കോവിഡിന്റെ പ്രതിസന്ധിഘട്ടം കടന്നു പലരും പ്രതീക്ഷയോടെ നാട്ടിലേക്കും തിരികെയും സഞ്ചരിച്ചു തുടങ്ങിയപ്പോൾ പെട്ടെന്നുള്ള നിബന്ധനകളാണു പ്രവാസികളെ ആശങ്കയിലാഴ്ത്തിയത്.എന്നാൽ പിന്നീട് കേന്ദ്രസർക്കാർ പുറത്തിറക്കിയ റിസ്ക് രാജ്യങ്ങളുടെ പട്ടികയിൽ ഗൾഫ് രാജ്യങ്ങൾ ഇല്ലാതിരുന്നത് ആശ്വാസമായി.
Omicron; Expatriates say those from Dubai do not need quarantine