മക്ക: കോവിഡ് മാനദണ്ഡം പാലിച്ച് കൂടുതൽ തീർഥാടകരെയും വിശ്വാസികളെയും സ്വീകരിക്കുന്നതിനായി മക്ക ഹറം പള്ളി മൂന്നാമത് വിപുലീകരണത്തിന് ഒരുങ്ങുന്നു. ആൾകൂട്ട നിയന്ത്രണ സംവിധാനം ഒരുക്കുന്നതോടൊപ്പം പ്രാർഥനാ സ്ഥലങ്ങൾ വർധിപ്പിക്കുകയും ചെയ്യും. തീർഥാടനത്തിനും നമസ്കാരത്തിനും തടസ്സമാകാത്ത വിധത്തിലായിരിക്കും വികസന പ്രവർത്തനങ്ങൾ.
പ്രധാനമായും പടിഞ്ഞാറു ഭാഗങ്ങളാണ് വികസിപ്പിക്കുക. വിശ്വാസികളുടെ സഞ്ചാരം സുഗമമാക്കുന്നതിന് എസ്കലേറ്ററുകളും സജ്ജമാക്കുന്നുണ്ട്. കാലാവസ്ഥാ മാറ്റത്തിന് ആനുപാതികമായി തനിയെ പ്രവർത്തിക്കുന്ന ശബ്ദ, വെളിച്ച, ശീതീകരണ സംവിധാനവും സജ്ജമാക്കും.
ആത്മീയ അന്തരീക്ഷം നഷ്ടപ്പെടാതെ ആചാരങ്ങൾ എളുപ്പത്തിൽ നിർവഹിക്കാനുള്ള നവീന സംവിധാനവും ഒരുക്കുകയാണ് ലക്ഷ്യം. കൃത്യമായ ഇടവേളകളിൽ പരവതാനികളിൽ സുഗന്ധം തളിക്കുക, ശീതീകരിച്ച സംസം വെള്ളം വിതരണം ചെയ്യുക, വിവിധ ഭാഷകളിൽ വിശുദ്ധ ഖുർആൻ പകർപ്പുകൾ ലഭ്യമാക്കുക തുടങ്ങിയ സംയോജിത സേവനങ്ങളും ഇതിൽ ഉൾപ്പെടും.
കോവിഡിനെ തുടർന്ന് ഒരു വർഷത്തിലേറെയായി നിർത്തിവച്ച വികസന പ്രവർത്തനങ്ങളാണ് പുനരാരംഭിക്കുന്നത്. മൂന്നാമത്തെ വിപുലീകരണം പൂർത്തിയാകുന്നതോടെ ഹറം പള്ളിയുടെ വിസ്തീർണം 1.5 ചതുരശ്ര കിലോമീറ്ററായി ഉയരും. പ്രധാന കെട്ടിടത്തിന്റെ വിപുലീകരണം, ഒരു അരീന, കാൽനട തുരങ്കം, സെൻട്രൽ സർവീസ് സ്റ്റേഷൻ നവീകരിക്കൽ, മസ്ജിദിന് ചുറ്റുമുള്ള ആദ്യത്തെ റിങ് റോഡ് വികസിപ്പിക്കൽ എന്നിവ അടങ്ങിയതാണ് പദ്ധതി. 1989, 2008 വർഷങ്ങളിലായിരുന്നു ഇതിനു മുൻപ് വൻ വികസന പ്രവർത്തനങ്ങൾ നടന്നത്.
Makkah Haram mosque to be expanded again