ദുബായ് : (gcc.truevisionnews.com) ബലിപെരുന്നാളിനോട് അനുബന്ധിച്ച് അനധികൃത അറവ് തടഞ്ഞ് ദുബായ് നഗരസഭ. ശാസ്ത്രീയ പരിശോധന നടത്താതെ മാംസം വാങ്ങുന്നത് ഗുരുതര പ്രശ്നങ്ങൾ ഉണ്ടാക്കുമെന്ന് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകി. ബ്രൂസല്ലോസിസ്, ആന്ത്രാക്സ്, ക്യൂ ഫീവർ, ടോക്സോ പ്ലാസ്മോസിസ്, ബോവിൻ ട്യൂബർകുലോസിസ് സാൽമൊണല്ല എന്നീ രോഗങ്ങൾക്കു പുറമെ ഇ കോളി അണുബാധയ്ക്കും അശാസ്ത്രീയ കശാപ്പ് ഇടയാക്കും.
വീടുകളും പൊതുസ്ഥലങ്ങളും അനധികൃത അറവുശാലകളാക്കിയും രോഗപരിശോധന നടത്താതെ ബലിമൃഗങ്ങളെ അറുക്കുന്നതും ഗുരുതര പ്രത്യാഘാതമുണ്ടാക്കും. അറവുമാലിന്യം അശാസ്ത്രീയമായി സംസ്കരിച്ചാൽ കുടിവെള്ളം മലിനമാകുമെന്നും ഇന്റേണൽ മെഡിസിൻ സ്പെഷലിസ്റ്റ് ഡോ.ജോസഫ് പറഞ്ഞു.
നഗരസഭയുടെ അംഗീകാരമുള്ള എല്ലാ പ്രതിരോധ നടപടികളും സ്വീകരിച്ച കശാപ്പുശാലകളുടെ സൗകര്യം പ്രയോജനപ്പെടുത്തണമെന്നും അഭ്യർഥിച്ചു. ഏഴു വയസ്സ് പൂർത്തിയാകാത്ത കുട്ടികളെ മൃഗങ്ങളെ കശാപ്പ് ചെയ്യുന്നത് കാണിക്കരുതെന്ന് മനോരോഗ വിദഗ്ധൻ ഡോ.വലീദ് അൽ ഉംറ് രക്ഷിതാക്കൾക്ക് മുന്നറിയിപ്പ് നൽകി.
ഇതിനിടെ, അനധികൃത കശാപ്പ് തടയാൻ നഗരസഭകൾ പരിശോധന ഊർജിതമാക്കി. ഔദ്യോഗിക കശാപ്പുശാലകളിൽ അറവ് നടത്തുന്നതിന്റെ പ്രാധാന്യം വ്യക്തമാക്കുന്ന മാർഗനിർദേശങ്ങൾ നഗരസഭ പുറത്തിറക്കി. ന്യൂനതകളോ അസുഖം ബാധിച്ചതോ ആയ മൃഗങ്ങളെ വാങ്ങരുതെന്നും നഗരസഭ നിർദേശിച്ചു. നിയമലംഘകർക്കെതിരെ കടുത്ത നടപടിയുണ്ടാകുമെന്നും മുന്നറിയിപ്പ് നൽകി.
Eid ul Adha Strict inspection slaughterhouses Authorities close down illegal establishments