ജിദ്ദ: ഡ്രാഗൺ ഫ്രൂട്ട് ഉത്പാദനം വർധിപ്പിക്കാൻ സൗദി അറേബ്യ പദ്ധതിയിടുന്നു. പരിസ്ഥിതി, ജല, കൃഷി മന്ത്രാലയം സംഘടിപ്പിച്ച ശിൽപശാലയിലാണ് പ്രഖ്യാപനം.
നാഷനൽ സെന്റർ ഫോർ റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് ഓഫ് സസ്റ്റൈനബിൾ അഗ്രികൾച്ചറുമായി സഹകരിച്ചായിരുന്നു മന്ത്രാലയം രാജ്യത്തെ വിളകളെക്കുറിച്ചുള്ള ശാസ്ത്രീയ ഗവേഷണം എന്ന തലക്കെട്ടിൽ പരിപാടി സംഘടിപ്പിച്ചത്.
പങ്കെടുത്ത വിദഗ്ധരും ഗവേഷകരും രാജ്യത്തിന്റെ ഭക്ഷ്യ ഉൽപ്പാദന വ്യവസായം വികസിപ്പിക്കുന്നതിന് ഉപയോഗിക്കാവുന്ന നൂതന കാർഷിക സംവിധാനങ്ങളെക്കുറിച്ചുള്ള നിരവധി പഠനങ്ങൾ ചർച്ച ചെയ്തു.
പ്രാദേശികമായി ഉൽപാദിപ്പിക്കുന്ന നിരവധി വിളകളിൽ ആദ്യത്തേതാണ് ഡ്രാഗൺ ഫ്രൂട്ട് എന്ന് മന്ത്രാലയത്തിലെ ഗവേഷകയായ ഡോ.റഹ്മ നാസർ ജെറീസ് പറഞ്ഞു.
എണ്ണ ഇതര വ്യവസായങ്ങൾ വികസിപ്പിക്കുന്നതിനുള്ള രാജ്യത്തിന്റെ വിഷൻ 2030 ന്റെ ഭാഗമാണിത്. ഡ്രാഗൺ ഫ്രൂട്ട് ലോകത്തിലെ ഏറ്റവും ചിലവേറിയ ഭക്ഷണങ്ങളിലൊന്നായി മാറി.
കള്ളിച്ചെടിയുമായി ബന്ധപ്പെട്ട് ഉഷ്ണമേഖലാ പ്രദേശങ്ങളിലും ഉപ ഉഷ്ണമേഖലാ പ്രദേശങ്ങളിലും വളരുന്ന ഇത് മറ്റു വിളകളെ അപേക്ഷിച്ച് കുറച്ച് വെള്ളം ഉപയോഗിക്കുന്നു. മറ്റു കാർഷിക ആവശ്യങ്ങൾക്കായി വെള്ളം സംരക്ഷിക്കാൻ ഇത് അനുവദിക്കുമെന്നും പറയുന്നു. കൂടാതെ പഴത്തിന് നിരവധി പോഷക ഗുണങ്ങളുമുണ്ട്.
Saudi to increase dragon fruit production